“പാരം പരാർദ്ധ്യമായീടുന്ന രംഗമാ-
ണീ ലോകം വേഷക്കാർ മർത്യരെല്ലാം
പാർത്താലഭിനയമേഴുവിധമതി-
ലാർക്കുമേ കൂടുതൽ കാണുകില്ല”.
ഇപ്പോൾ ഞാൻ ഉണ്ട്. ഞാൻ ഇല്ലായിരുന്നു. ഏതാനും സമയങ്ങൾക്കു ശേഷം ഞാൻ ഇല്ല. ഒന്നും ഇല്ലാത്തവനായി ഞാൻ ഭൂമിയിൽ വന്നു, അപ്രകാരം മടങ്ങിപ്പോവുകയും ചെയ്യുന്നു.
ഇനി രംഗനിരീക്ഷണമെന്തിന്?അതെല്ലാം കഴിയാറായിരിക്കുന്നു.സർവ്വശക്തനായ ദൈവം ഒന്നുമില്ലായ്മയിൽ നിന്ന് എന്നെ ഉരുവാക്കി.ഞാൻ ഒരു മനുഷ്യശിശുവായികൊല്ലവർഷം 1075 ചിങ്ങം 7 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ ഭൂജാതനായി.മാതാപിതാക്കളും സഹോദരങ്ങളും അത്യാകാംക്ഷയോടെ എന്നെ ദർശിയ്ക്കുന്നു. എല്ലാവർക്കും അത്യാനന്ദം ഉള്ള വേളയിലും പിതാവ് ചിന്താമഗ്ദനായിരുന്നു.ജ്യേഷ്ഠസഹോദരൻ പിതൃസന്നിധിയിൽ ദുഃഖഹേതു ആരാഞ്ഞു--അപ്പോൾ പിതാവു മറുപടിയായി പറഞ്ഞു:“ നിങ്ങൾ ദുഃഖിയ്ക്കേണ്ടാ. കുഞ്ഞിന് ഒരാപത്തും ഉണ്ടാവുകയില്ല.അവൻ നല്ലനിലയിൽ ജീവിയ്ക്കുകയും നല്ല നിലയിൽ ആവുകയും ചെയ്യും. പക്ഷേ നിങ്ങളെ അനാഥരാക്കിയിട്ട് എനിക്കു മടങ്ങിപ്പോകേണ്ടിയിരിയ്ക്കുന്നു. കഷ്ടിച്ച് ഇനി മൂന്നു വർഷം..”.ആ മൂന്നു വർഷത്തിനു ശേഷം മാതാപിതാക്കൾ ഒരുമിച്ചു നഷ്ടപ്പെട്ട്, ജ്യേഷ്ഠന്മാരുടെ തണലിൽ വളർന്ന്-വിദ്യ നേടി,ജീവിച്ച് ജീവിതത്തിന്റെ ഈ അപരാഹ്നത്തിൽ സന്തതസഹചാരിയായ ശരീരം എന്ന വാഹനം കേടു ഭവിച്ചിരിക്കുമ്പോൾ ഞാൻ ഒന്നു തിരിഞ്ഞു നോക്കട്ടെ..(ശങ്കരത്തിൽ ജോൺ മത്തായി വൈദ്യന്റെ ജീവിതസ്മരണകൾ എന്ന ആത്മകഥാക്കുറിപ്പുകളിൽ നിന്ന്)
No comments:
Post a Comment